2009, ഡിസംബർ 18, വെള്ളിയാഴ്‌ച

വഴികള്‍ രചിക്കുന്നവര്‍






വഴികളെ അറിയണമെങ്കില്‍
അവയുടെ ആത്മാവിലൂടെ
കല്ലിനെയും മുള്ളിനെയും
പ്രണയിച്ച്
മരങ്ങളുടെ സ്വപ്നങ്ങളെ താലോലിച്ച്
വെയിലിന്റെ വെള്ളാരം കണ്ണുകളിലേക്കിടക്കിടെ
കല്ലെറിഞ്ഞു രസിച്ച്
മുന്‍കൂട്ടി നിശ്ചയിക്കാത്ത
ലക്ഷ്യവുമായി
ശരീരമില്ലാതെ
നടക്കണം
വഴിയോരങ്ങളില്‍
കൂട്ടിനുണ്ടാവും
മുള്ളുകളുള്ള മാംസതളയുമായി
കള്ളിച്ചെടികള്‍
കണ്ണീര്‍കണങ്ങള്‍ പോലെ
മരങ്ങളില്‍ നിന്ന് അടര്‍ന്നുപോയയിലകള്‍
എത്ര നടന്നാലും
കണ്ടെത്താനാവാത്ത ചില തേടലുകള്‍
പിണക്കങ്ങളുടെ പാതിവഴിയില്‍
തളര്‍ന്നുറങ്ങുന്ന നിഴലുകള്‍
തിരിഞ്ഞു നോക്കാത്ത ഉപേക്ഷിക്കലിന്റെ
ചരിത്രങ്ങള്‍
എല്ലാ വഴികളിലുമുണ്ടാവും
ഒറ്റപ്പെട്ട ഒരു യാത്രികന്റെ
മറന്നു വെച്ച കാല്‍പ്പാടുകള്‍
നീറുന്ന മനസ്സില്‍
പുതിയ വഴികള്‍ രചിച്ചുകൊണ്ട്.......