2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

എന്റെ ഒറ്റമരം!







ഒരു മരം എന്റെ നിലാവിലേക്ക്
കണ്‍ തുറന്ന്
മിഴിയുടെ നനവിലേക്ക്
ആഴ്ന്നിറങ്ങി

എന്നിലെ ഋതുഭേദങ്ങളെ
താലോലിച്ച്
നെടുവീര്‍പ്പുകളെ നെഞ്ചിലേറ്റി
മഴയും പുഴയുമായില്ലെങ്കിലും
ഓരോ ഇലയും എനിക്കു വേണ്ടി
മാത്രം പൊഴിച്ച്

ഒരു കൊടുംങ്കാറ്റിലുമിളകാത്ത
കാടിന്റെ ഗഹനതയുമായി
എന്റെ മുടിയില്‍ വസന്തത്തിന്റെ
ഓരോ പൂവിതളും ചൂടിച്ച്

എന്നില്‍ നിന്ന്
പറിച്ചെടുക്കാനാവാത്ത വേരുകളൂന്നി
എന്റെ ഒറ്റമരം
ഏതു വേനലിലും എനിക്കായ്
ഒരു ചില്ല കാത്തു വെക്കുന്നു
നിരാലംബമീ യാത്രയില്‍
അവസാന ശ്വാസത്തിനായി
ഒരു ഉഞ്ഞാല്‍ കിടക്ക തീര്‍ക്കാന്‍!